Sunday, July 12, 2009

കരളുരുകും ഒരു കഥ പറയാം.

അങ്കിള്‍ജി, ഇധര്‍ ആവോ, ബച്ചാവോ
ഹൃദയത്തില്‍ തറച്ച് കയറിയ കൂരമ്പ് പോലെ ദീനരോദനം എന്നെ വല്ലാതെ നോവിച്ച് കൊണ്ടേയിരിക്കുന്നു.മനസ്സാക്ഷിക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യം പോലെ.
**************************************************************************
പതിവുള്ള പ്രഭാത സവാരിക്കിടയിലാണ് അത് സംഭവിച്ചത്. വീട്ടില്‍ നിന്നും മെയിന്‍ റോഡിലെത്തി നേരെ കിഴക്കോട്ട് ഒരു കിലോമീറ്റര്‍ നടന്ന് പോയിട്ടുണ്ടാവും.നേരം വെളുത്തിട്ടില്ല.എവിടെ നോക്കിയാലും കട്ട പിടിച്ച ഇരുട്ട്.റോഡില്‍ വാഹനത്തിരക്ക് കുറവാണ്.ട്രാഫിക് നിയമങ്ങള്‍ പാലിച്ച് റോഡിന്റെ വലത് വശത്ത് കൂടി ഓരം ചേര്‍ന്ന് അതിവേഗം നടന്ന് പോയിക്കൊണ്ടിരുന്ന എന്നെ ഞെട്ടിച്ചത് ദയനീയമായ ദീനരോദനമായിരുന്നു. വളരെ താഴ്ന്ന ക്ഷീണിച്ച സ്വരത്തിലുള്ള കരച്ചില്‍ കേട്ട് ആഭാഗത്തേക്ക് നോക്കിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ റോഡിന്റെ മറുഭാഗത്ത് ഒരാള്‍ കിടക്കുന്നത് കണ്ടു. തിടുക്കത്തില്‍ മറ്റൊന്നും ആലോചിക്കാതെ റോഡ് മുറിച്ച് കടന്ന് അയാളുടെ അടുത്തെത്തി.സൂക്ഷിച്ച് നോക്കിയപ്പോള്‍ അവിടെ കിടക്കുന്നത് ഒരു ചെറുപ്പക്കാരനാണെന്നും അയാള്‍ തീരെ അവശനിലയിലാണെന്നും മനസ്സിലായി.പതിയെ നിലത്ത് കുത്തിയിരുന്ന് മനുഷ്യനെ സശ്രദ്ധം നിരീക്ഷിച്ചപ്പോള്‍ അയാള്‍ക്ക് ബോധമുള്ളതായി തോന്നി.പെട്ടെന്ന് അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ച് പതിയെ റോഡ് മുറിച്ച് കടന്ന് ഒരു കടയുടെ വരാന്തയില്‍ കൊണ്ടിരുത്തി.
അങ്കിള്‍ജീ, മുശ്ചേ ബച്ചാവോ, ചക്കര്‍ ലഗ് രഹാഹൈ”.
അയാള്‍ വീണ്ടും കരയാന്‍ തുടങ്ങി. അറിയാമായിരുന്ന ഹിന്ദിയില്‍ അയാളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഏതോ ഒരു മോട്ടോര്‍ വാഹനത്തില്‍ നിന്നും റോഡില്‍ വീണതാണെന്നും അങ്ങനെയാണ് അയാള്‍ സ്ഥിതിയിലായതെന്നും എനിക്ക് മനസ്സിലായി.ഒറ്റക്കായ ഞാന്‍ സഹായത്തിനായി ചുറ്റും നോക്കിയപ്പോള്‍ ആരുമില്ല.റോഡ് വിജനം.ഇടക്കിടെ തലങ്ങും വിലങ്ങും പോകുന്ന വാഹനങ്ങളല്ലാതെ മനുഷ്യജീവികളെയൊന്നും കാണാനില്ല.ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ പരിചയക്കാരനായ ഒരാള്‍ അത് വഴി വന്നു.അദ്ദേഹത്തോട് ഉണ്ടായ കാര്യങ്ങള്‍ ധരിപ്പിച്ചു.ഇതിനിടയില്‍ ആ സാധു മനുഷ്യന്‍ അസ്വസ്ഥനാകാന്‍ തുടങ്ങി. പെട്ടെന്ന് ഞങ്ങളെ അമ്പരപ്പിച്ച് കൊണ്ട് അയാള്‍ കുറെ രക്തം പുറത്തേക്ക് തുപ്പി. വായില്‍ നിന്നും ഈ അവസരത്തില്‍ രക്തം വരുന്നത് അത്ര പന്തിയല്ല എന്നറിയാമായിരുന്ന എനിക്ക് അയാളുടെ തലയ്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടാകാമെന്ന് ഊഹിക്കാന്‍ കഴിഞ്ഞു.
*********************************************
എത്രയും പെട്ടെന്ന് അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വാഹനങ്ങളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. തിരുവനന്തപുരത്തുള്ള പോലീസ് കണ്‍ ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ അവര്‍ സഹായിക്കുമെന്ന് അറിയാമെന്നുള്ളത് കൊണ്ട് ആ വഴിക്ക് നീങ്ങാന്‍ തീരുമാനിച്ചു. സുഹൃത്തിനെ ഹിന്ദിക്കാരനെ നോക്കാനേല്‍പ്പിച്ച് ഞാന്‍ അടുത്തുള്ള ഒരു വീട് ലക്ഷ്യമാക്കി നടന്നു. ആ വീട്ടിന്റെ ഉടമസ്ഥനെ വല്ല വിധേനെയും ഉണര്‍ത്തി കാര്യങ്ങള്‍ ഗ്രഹിപ്പിച്ചു.ആ വീട്ടിലെ ഫോണില്‍ നിന്നും ‘ 100’ -ല്‍ വിളിച്ച് സംഭവം വള്ളി പുള്ളി തെറ്റാതെ ഏമാനന്മാരെ ധരിപ്പിച്ചു. സ്ഥലത്തിന്റെ ലൊക്കേഷനും മറ്റും തിരക്കിയ പോലീസ് എത്രയും വേഗം സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പും നല്‍കി(കുറുപ്പിന്റെ ഉറപ്പാണതെന്ന് പിന്നീടാണറിഞ്ഞത്).ആശ്വാസത്തോടെ ഞാന്‍ ഹിന്ദിക്കാരന്റെ അടുത്തെത്തി. രാവിലെ അഞ്ചരക്ക് മകളെ ട്യൂഷന് കൊണ്ട് പോകാനുള്ള തത്രപ്പാടില്‍ ഞാന്‍ സുഹൃത്തിനെ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ചിട്ട് വീട്ടിലേക്ക് പോയി.
**********************************************************
ഈ സംഭവം നടന്ന് രണ്ട് മൂന്ന് ദിവസം എനിക്ക് പതിവുള്ള പ്രഭാത സവാരിക്ക് പോകാന്‍ കഴിഞ്ഞില്ല.എല്ലാം ശുഭമായി കലാശിച്ചിണ്ടാകാമെന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു.നാലാമത്തെ ദിവസം ഓഫീസ്സില്‍ നിന്നും തിരിയെ വീട്ടിലേക്ക് വരുമ്പോള്‍ വഴിയില്‍ വച്ച് ഒരു സുഹൃത്തിനെ കാണാനിടയായി.സംഭാഷണത്തിനിടയില്‍ അദ്ദേഹത്തില്‍ നിന്നുമാണ് ഞാനാ നടുക്കുന്ന വാര്‍ത്ത അറിയുന്നത്.
******************************************************************
മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രാവച്ചമ്പലം ജംഗ്ഷനില്‍ ഒരു കടയുടെ വരാന്തയില്‍ അജ്ഞാതനായ ഒരാള്‍ മരിച്ചിരിക്കുകയായിരുന്നുവെന്നും,പോലീസെത്തി ശവശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ട് പോയിയെന്നും അറിയാന്‍ കഴിഞ്ഞു.
ഇതിന് അനുബന്ധമായി അദ്ദേഹം നടത്തിയ അന്വേഷണം ആ ദുരന്ത സംഭവത്തിന്റെ ചുരുളഴിയുവാന്‍ സഹായിച്ചു.കടവരാന്തയില്‍ മരിച്ചിരുന്ന മനുഷ്യന്‍ അന്നെ ദിവസം രാവിലെ ആറ് മണിക്ക് ജംഗ്ഷന് കുറച്ചകലെയുള്ള ഒരു വീട്ടില്‍ കയറിച്ചെന്ന് അതിക്രമം കാണിച്ചുവെന്നും കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ കൂട്ടം കൂടി നന്നായി കൈകാര്യം ചെയ്തുവെന്നും അറിഞ്ഞു.

ഈ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് രക്ഷിക്കുവാന്‍ കഴിയാതെ പോയ ഹതഭാഗ്യനായ ആ മനുഷ്യന്റെ ദുര്‍വിധിയോര്‍ത്ത് എന്റെ ദുഖം ഇരട്ടിച്ചു.റോഡില്‍ തലയടിച്ച് വീണ അയാള്‍ക്ക് ഗുരുതരമായ സെറിബറല്‍ ഹെമറേജ് സംഭവിച്ചിരിക്കാം.തലക്കേറ്റ ക്ഷതം അയാളെ അബോധാവസ്ഥയിലെത്തിച്ച് കാണും.സ്വബോധം നഷ്ടപ്പെട്ട് പിച്ചും പേയും പുലമ്പി ദിക്കറിയാതെ എവിടെയൊക്കെയോ നടന്ന് പോയ ആ പാവം മനുഷ്യന് നാട്ടുകാരുടെ തല്ല് കൂടി ഏല്‍ക്കേണ്ടിവന്നു.ആരും ശ്രദ്ധിക്കാനില്ലാതെ രോഗം ഗുരുതരാവസ്ഥയിലെത്തി അയാള്‍ മരിക്കുകയാണുണ്ടായത്.തക്ക സമയത്ത് അയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ അയാള്‍ രക്ഷപ്പെടുമായിരുന്നു.ഇക്കാര്യത്തില്‍ പോലീസ്സിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച ഗുരുതരമാണ്. ഫോണ്‍ ചെയ്ത് വിവരമറിയിച്ചുവെങ്കിലും അവര്‍ എത്തിയില്ല. ഞാനും കുറ്റക്കാരനാണ്.

ഉത്തരേന്ത്യയിലെ ഏതോ ഒരു ഗ്രാമത്തില്‍ ഇന്നും തങ്ങളുടെ ഉറ്റവന്റെ വരവും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയാവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളു.